Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്രൈസ്തവത

CHRISTIANITY

യേശുവിനേയും മറിയമിനേയും അനുസ്മരിക്കുക

എഡിറ്റർ

Last Update: 2023 April 22, 01 Shawwal, 1444 AH

യേശുവിന്റെ ജനനം ദൗത്യം സന്ദേശം എന്നീ വിഷയങ്ങളിൽ ഇസ്രയേൽ ജനത ഭിന്നിച്ചപ്പോൾ അതിൽ വ്യക്തത വരുത്തികൊണ്ട് ദൈവം അവതരിപ്പിച്ച സന്ദേശമാണ്‌ വിശുദ്ധ ഖുർആൻ. അതിൽ ‘മറിയം’ എന്ന അധ്യായത്തിലെ ചില വചനങ്ങളുടെ ആശയവിവർത്തനമാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്.

ഖുർആൻ, അധ്യായം മറിയം 19: 16 - 40

 

"ഗ്രന്ഥത്തിൽ മറിയമിനെ അനുസ്മരിക്കുക.
അവൾ അവളുടെ കുടുംബത്തിൽ നിന്നും കിഴക്കൊരിടത്ത്‌ മാറി താമസിച്ച സന്ദര്‍ഭം.(19:16)

അങ്ങനെ, അവരില്‍നിന്നു (മറയത്തക്ക) ഒരു മറ അവള്‍ സ്വീകരിച്ചു:
അപ്പോൾ അവളുടെ അടുത്തേക്ക് നമ്മുടെ മലക്കിനെ (ഗബ്രിയേൽ) നാം അയച്ചു.
അദ്ദേഹം (ഗബ്രിയേൽ) അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി. (19:17)

അവൾ പറഞ്ഞു: ‘നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു.
നീ ദൈവ ഭയമുള്ളവനാണെങ്കിൽ’ (19:18)

അവൻ പറഞ്ഞു: നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.
നിനക്കു പരിശുദ്ധനായ ഒരു പുത്രനെ (കുറിച്ച സുവിശേഷം) പ്രദാനം ചെയ്യുന്നതിനുവേണ്ടി. (19:19)

അവൾ പറഞ്ഞു: ‘എനിക്കെങ്ങനെ പുത്രനുണ്ടാകും?
ഇന്നോളം ഒരു പുരുഷനും എന്നെ സ്പര്‍ശിച്ചിട്ടില്ല.
ഞാന്‍ ഒരു ദുര്‍നടപ്പുകാരിയുമല്ല.’ (19:20)

അവൻ പറഞ്ഞു: അപ്രകാരം ഭവിക്കും. നിന്റെ നാഥന്‍ പറയുന്നു:
‘അതു എനിക്ക് എളുപ്പമാണ്‌.’ അവനെ മനുഷ്യർക്കൊരു ദൃഷ്ടാന്തവും നമ്മിൽ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്.
അത് തീരുമാനിക്കപ്പെട്ട ഒരു കാര്യവുമത്രെ.(19:21)

അങ്ങനെ അവനെ അവൾ ഗര്‍ഭം ധരിച്ചു.
അതുമായി അവൾ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.(19:22)

പ്രസവവേദന അവളെയൊരു ഈന്തമരച്ചുവട്ടിലേക്ക് നയിച്ചു.
അവൾ പറഞ്ഞു: ‘അയ്യോ, ഞാൻ ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍!
തീരെ വിസ്മരിക്കപ്പെട്ട ഒന്നായി ഞാൻ തീരുകയും ചെയ്തെങ്കിൽ!’ (19:23)

അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവളോട് വിളിച്ചുപറഞ്ഞു:
‘നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിയിട്ടുണ്ട്. (19:24)

‘നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക;
അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും’.(19:25)

‘അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക;
എന്നാൽ മനുഷ്യരിൽ ആരെയെങ്കിലും നീ കണ്ടാൽ പറയുക:
പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്;
അതുകൊണ്ട് ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല.’(19:26)

അങ്ങനെ അവനെ എടുത്തു]കൊണ്ടു അവള്‍ തന്റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു.
അവര്‍ പറഞ്ഞു: ‘ഹേ മറിയമേ! ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.’ (19:27)

‘അല്ലയോ അഹറോന്റെ സഹോദരീ, നിന്റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല;
നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല’ (19:28)

അപ്പോള്‍ അവള്‍ തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി.
അവര്‍ ചോദിച്ചു: ‘തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?’(19:29)

അവൻ (കുഞ്ഞ്) പറഞ്ഞു: ‘തീർച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു;
അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കിയിരിക്കുന്നു;
എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.’(19:30)

‘ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു;
ഞാന്‍ ഞാൻ ജീവിക്കുന്ന കാലമത്രയും നമസ്കാരവും സക്കാത്തും നിർവഹിക്കാൻ എന്നോട് അനുശാസിക്കുകയൂം ചെയ്തിരിക്കുന്നു;(19:31)

എന്റെ മാതാവിനോട് കരുണയുള്ളവനും ആക്കി;
അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.’(19:32)

‘ഞാൻ ജനിച്ച നാളും ഞാൻ മരിക്കുന്ന നാളും എന്നെ ജീവനോടെ വീണ്ടും ഉയർത്തപ്പെടുന്ന നാളും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.’ (19:33)

അതാണ് മറിയത്തിന്റെ പുത്രനായ യേശു.
അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.(19:34)

പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല.
അവനെത്ര പരിശുദ്ധന്‍.
അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ‘ഉണ്ടാവുക’ എന്ന വചനമേ വേണ്ടൂ.
അതോടെ അതുണ്ടാവുന്നു. (19:35)

(യേശു പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആകുന്നു.
അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക; ഇതത്രെ നേരെയുള്ള മാര്‍ഗം.(19:36)

എന്നാൽ അവരിൽപെട്ട കക്ഷികൾ തമ്മിൽ ഭിന്നിച്ചു.
അവിശ്വസിച്ചവര്‍ക്കു ആ ഭയങ്കരനാള്‍ ദൃശ്യമാകുമ്പോള്‍ മഹാ നാശമായിരിക്കും.(19:37)

അവര്‍ നമ്മുടെ അടുക്കൽ വരുന്ന ദിനം; അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും!
എന്നാൽ ഇന്ന് അക്രമികൾ വ്യക്തമായ വഴികേടിലാകുന്നു.(19:38)

ഖേദത്തിന്റെ ദിനത്തെക്കുറിച്ച് അവര്‍ക്ക് നീ മുന്നറിയിപ്പു നല്‍കുക.
കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമത്രെയത്.
അവരാകട്ടെ, അശ്രദ്ധയിലാണ്; അവര്‍ വിശ്വസിക്കുന്നുമില്ല.(19:39)

തീര്‍ച്ചയായും നാമാണ് ഭൂമിയെയും അതിലുള്ളവരേയും അനന്തരമെടുക്കുന്നതു;
നമ്മുടെ അടുത്തേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യും.”(19:40)


 (ഖുര്‍ആന്‍ 19:16-40)

0
0
0
s2sdefault