Print

അറിയുക; കാരുണ്യത്തിന്റെ തിരുദൂതരെ!

By Sajjad Bin AbduRazack

Last Update: 2023 February 05

ദൈവീക മാർഗദർശനത്തിൽ നിന്ന് വ്യതിചലിച്ചുപോയവരെ സത്യത്തിന്റെ സന്മാർഗത്തിലേക്ക് തന്നെ തിരിച്ച് വിളിക്കുവാൻ വേണ്ടിയാണ് പ്രവാചകന്മാർ കടന്നുവന്നത്.

ഈ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മഹാനായ പ്രവാചകൻ മുഹമ്മദ് നബി ﷺ.

സത്യമത പ്രബോധനമെന്ന മഹത്തായ ലക്ഷ്യത്തിന്റെ നിർവഹണത്തിന് വേണ്ടി ഇനിയൊരു പ്രവാചകൻ ഭൂമുഖത്തേക്ക് കടന്നുവരാനില്ല.

അത് അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ യിലൂടെ അവസാനിച്ചു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു:

മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല, പക്ഷെ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (വിശുദ്ധ ക്വുർആൻ 33:40)

മുഹമ്മദ് നബി ﷺ യ്ക്ക് മുൻപ് ലോകത്തേക്ക് കടന്നുവന്ന സർവ്വ പ്രവാചകന്മാരും ചില പ്രത്യേകമായ കാലഘട്ടങ്ങളിലേക്കും സമൂഹങ്ങളിലേക്കും മാത്രമായിരുന്നു.

മുഹമ്മദ് നബി ﷺ അന്തിമ പ്രവാചകനായതുകൊണ്ടും, ഇനി ഒരു പ്രാവാചകൻ ലോകത്തേക്ക്  കടന്നുവരാനില്ല എന്നതിനാലും വിശ്വാചാര്യനായ പ്രവാചകൻ മുഹമ്മദ് നബി ﷺ ലോകത്തുള്ള സർവ്വ മനുഷ്യരിലേക്കും കൂടിയായി കടന്നുവന്ന പ്രവാചകനാണ്.!

ഒരു അറേബ്യൻ പരിഷ്കർത്താവാണ് മുഹമ്മദ് നബി എന്നും അല്ലെങ്കിൽ അദ്ദേഹം മുസ്ലിംങ്ങളുടെ മാത്രം ഒരു പ്രവാചകനാണ് എന്നുമുള്ള തെറ്റിദ്ധാരണകൾ ചില ആളുകളിലെങ്കിലുമുണ്ട്. ആ ധാരണ തിരുത്തിക്കൊണ്ട് അല്ലാഹു ക്വുർആനിലൂടെ പറയുന്ന കാര്യങ്ങൾ നോക്കൂ.

(നബിയേ), നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.(അതിന്‌) സാക്ഷിയായി അല്ലാഹു മതി.(വിശുദ്ധ ക്വുർആൻ 4:79)

പറയുക: മനുഷ്യരേ, ഞാൻ നിങ്ങളിലേക്കെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്...(വിശുദ്ധ ക്വുർആൻ 7:158)

ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (വിശുദ്ധ ക്വുർആൻ 21:107)

മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല. (വിശുദ്ധ ക്വുർആൻ 34:28)

അന്തിമ ദൂതനായതുകൊണ്ട് തന്നെ ലോകാവസാനം വരെ കടന്നുവരാനുള്ള സർവ്വ ജനങ്ങളും മുഹമ്മദ് നബി ﷺ യിൽ വിശ്വസിക്കണം എന്നത് നിർബന്ധ ബാധ്യതയാണ്. അതാകട്ടെ പരലോക മോക്ഷത്തിന് അനിവാര്യമാണ് താനും!

അല്ലാഹു പറയുന്നു:

വിശ്വസിച്ചവരേ, അല്ലാഹു, അവന്റെ ദൂതന്‍, തന്റെ ദൂതന് അവനവതരിപ്പിച്ച വേദപുസ്തകം, അതിനുമുമ്പ് അവൻ അവതരിപ്പിച്ച വേദപുസ്തകം എല്ലാറ്റിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.(വിശുദ്ധ ക്വുർആൻ 4:136)

നാൽപതാമത്തെ വയസ്സിൽ പ്രവാചകത്വം ലഭിച്ച് അറുപത്തി മൂന്നാമത്തെ വയസ്സിൽ ഇഹലോകവാസം വെടിയുന്നതുവരെയുള്ള 'ഇരുപത്തിമൂന്ന്' വർഷകാലത്തെ പ്രവാചകൻ്റെ ജീവിതം ഏതൊരു മനുഷ്യനും മാതൃകായോഗ്യമായ രൂപത്തിലായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഏറ്റവും ഉത്തമമായ സ്വഭാവത്തിന്നുടമയാണ് പ്രവാചകൻ മുഹമ്മദ് നബി(സ) എന്ന് ലോകരക്ഷിതാവായ അല്ലാഹു തന്നെ നബിക്ക് നൽകുന്ന സാക്ഷ്യപത്രമാണ്.!

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.(വിശുദ്ധ ക്വുർആൻ 68:4)

ഏറ്റവും ഉത്തമമായ സ്വഭാവമായിരുന്നു നബി ﷺ യുടേത് എന്നതിനാൽ തന്നെ നബി ജീവിതം എവർക്കും മാതൃകയാണ് എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്.

"സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും." (വിശുദ്ധ ക്വുർആൻ 33:21)

ലാമാർട്ടിൻ എഴുതി: "തത്വജ്ഞാനി, പ്രസംഗകൻ, ദൈവദൂതൻ, നിയമ നിർമാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധസങ്കൽപ്പങ്ങളിൽ നിന്ന് മുക്തമായ ആചാരവിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകൻ, ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെ സ്ഥാപകൻ. അതായിരുന്നു മുഹമ്മദ്! മനുഷ്യത്വത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോൾ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാൾ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?" (Historie De La turquie Vol: 2 Page: 277)

ഇസ്‌ലാമിൻ്റെ വളർച്ചയും വികാസവും ഭയപ്പെടുന്ന ശത്രുക്കൾ അതിനെതിരെ പല തരത്തിൽ വിമർശനങ്ങളുടെ അസ്ത്രങ്ങൾ തൊടുത്തുവിടുക സ്വാഭാവികമാണ്. അതിലെ ഒരു ഉദാഹരണം മാത്രമാണ് പ്രവാചക ജീവിതത്തെ കരിവാരി തേക്കുക എന്ന പ്രവർത്തനം.

നബി ജീവിതം വികലമായി ചിത്രീകരിക്കപ്പെടുന്ന ഈ സമകാലിക സാഹചര്യത്തിൽ ഇസ്‌ലാമിൻ്റെ ശത്രുക്കൾ പടച്ചുവിടുന്ന ഏതെങ്കിലും മാസികകളിൽ നിന്നോ, സൈറ്റുകളിൽ നിന്നോ, ഫേക്ക് ഐഡികളിൽ നിന്നോ അല്ല നബി ജീവിതത്തെ പഠിക്കേണ്ടത്. മറിച്ച് ശരിയായ സോഴ്സിൽ നിന്ന് പ്രവാചക ജീവിതത്തെ വായിക്കാനും പഠിക്കാനുമുള്ള ഒരു സന്മനസ്സ് നിങ്ങൾ കാണിക്കണമെന്നാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്.

ഈ ലേഖനം അതിനുള്ള ഒരു പ്രചോദനമായി മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

നാഥൻ അനുഗ്രഹിക്കട്ടെ.


0
0
0
s2sdefault
powered by social2s